ഗുൽമോഹർ പൂത്തപ്പോൾ :
അർജുൻ
വരാന്തയിൽ സാമാന്യം നല്ല രീതിയിൽ വസ്ത്രം ധരിച്ച സുമുഖനായ ഒരു ചെറുപ്പക്കാരൻ. ഇന്നത്തെ അവസാന ഇരയെ തേടിയണഞ്ഞ സെയിൽസ് റെപ്രെസെന്ററ്റീവ് ആണെന്ന് തോന്നുന്നു.
" എന്താ?"
"അരുന്ധതി ആൻറി ഇല്ലേ?"
ഓ, അപ്പോ അമ്മമ്മയെ അന്വേഷിച്ചാണ് വരവ്. എന്തിനാണാവോ? ഇനി വല്ല പബ്ലിഷറോ പത്രപ്രവർത്തകനോ മറ്റോ ആണോ?
പറയാൻ മറന്നു. എന്റെ അമ്മമ്മ ഒരു പ്രശസ്തയായ എഴുത്തുകാരി ആണ്. നിങ്ങൾ കേട്ടിട്ടുണ്ടാവും. കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവായ അരുന്ധതി മുകുന്ദൻ. അച്ചഛൻ മരിച്ച ദുഃഖം മറക്കാൻ അമ്മമ്മ കുറിച്ചിട്ട കവിതകൾ, ആ വാക്കുകളിലെ വേദന കേരളക്കരയാകെ കൈനീട്ടി സ്വീകരിച്ചപ്പോൾ ലോകത്തിനു ലഭിച്ചത് ഒരു മികച്ച എഴുത്തുകാരിയെ ആയിരുന്നു. അതിനു ശേഷം അമ്മമ്മയുടെ തൂലികയിൽ നിന്ന് ഒരു പാട് കൃതികൾ പിറന്നു. പത്രപ്രവർത്തകരും പ്രസാധകരും ആതു കൊണ്ടിവിടെ നിത്യ സന്ദർശകരാണ്. ഇയാൾ പത്രപ്രവർത്തകൻ ആവാനാണ് സാധ്യത.
"ആരാ ?" ഒരു ചെറു ചിരിയോടെ, അല്പസ്വല്പം ബഹുമാനം ഭാവിച്ചു ഞാൻ ചോദിച്ചു. പത്രിത്തിലോമറ്റോ വേണ്ടാത്തതെഴുതി കളയും ഇവറ്റകൾ. സൂക്ഷിച്ചാൽ ദുഖിക്കേണ്ട.
'ആരാ മോളെ?"
അയാൾ ഉത്തരം പറയുന്നതിന് മുന്നേ അമ്മമ്മ വരാന്തയിലെത്തി.
"അർജുനോ? വാ മോനേ. കയറിയിരിക്ക്. എത്ര ദിവസമായി കണ്ടിട്ട്."
"ഞാൻ ഈ ഗുളിക തരാൻ വേണ്ടി വന്നതാ. വിശാലിന് വരാൻ പറ്റിയില്ല."
അർജുൻ. വിശാൽ. ഈ പേരുകൾ ഒരുമിച്ചു കേട്ടപ്പോൾ എന്റെ മനസ്സിലൊരു ലഡ്ഡു പൊട്ടി. ഭഗവാനേ ഇതാണോ അർജുൻ?
എന്റെ അനുമാനം ശരിയാണെങ്കിൽ ഇത് എന്റെ ഏട്ടൻ വിശാലിന്റെ ക്ലാസ്സ്‌മേറ്റും, ഉറ്റ സുഹൃത്തും ആയ ഡോക്ടർ അർജുൻ ആണ് . വിശാൽ ഈ മഹാനെ കുറിച്ച് വാതോരാതെ സംസാരിച്ചു സംസാരിച്ചു ഞാൻ അറിയാതെ ആരാധിച്ചു തുടങ്ങിയിരുന്ന, ഞാൻ ഇതു വരെ കണ്ടിട്ടില്ലാത്ത എന്റെ സ്വപ്ന കാമുകൻ. അമ്മമ്മയുടെ പേഴ്‌സണൽ ഡോക്ടർ.
വിശാലിന്റെ 'അമ്മ അതായതു എന്റെ ഇളയമ്മ ഉമ ആൻറ്റിക്കു പിത്താശയ ശസ്‌ത്രക്രിയ നടന്നപ്പോൾ ഹോസ്പിറ്റലിൽ ദിവസങ്ങളോളം ഉറക്കമൊഴിഞ്ഞു കൂട്ടിരുന്ന കൂട്ടുകാരൻ. ആരാധിച്ചു തുടങ്ങാൻ ഇത്രയും കാരണം പോരെ?
ധാരാളം!! അല്ലെ? കൗതുകത്തോടെ ഞാൻ എന്റെ മുന്നിൽ നിൽക്കുന്ന യുവാവിനെ വീക്ഷിച്ചു.
ഒരു ദുൽഖർ സൽമാൻ ലുക്ക് ഉണ്ട് കക്ഷിക്ക്. കട്ടിയുള്ള പുരികങ്ങൾ, തീക്ഷണതയുള്ള കണ്ണുകൾ, ചീകി മിനുക്കിയ മുടി. ഏകദേശം ആറടിയിൽ ഏറെ പൊക്കം. കൂടാത്തതിന് മെഡിക്കൽ കോളേജിൽ കാർഡിയോളോജിസ്റ് ആയി ജോലി നോക്കുന്നു. പോരെ പൂരം.
ഒരു വിധം ഏതു പെണ്ണും ഇഷ്ടപെടുന്ന പലതും ദൈവം ഈ കക്ഷിക്ക് കോരിചൊരിഞ്ഞു കൊടുത്തിരിക്കുന്നു. ഒട്ടും മടിക്കാതെ ഞാൻ അമ്മമ്മയുടെ പിറകിൽ നിന്ന് വായിനോട്ടം ആരംഭിച്ചു. വേറെ ഏതെങ്കിലും പെണ്ണായിരുന്നെങ്കിൽ ഇപ്പൊ തന്നെ മൂക്കുകുത്തി പ്രണയത്തിലേക്ക് വഴുതിവീണിട്ടുണ്ടാകo. ഞാൻ പിടിച്ചു നിൽക്കുo! ഞാൻ വീഴില്ല.
"നന്ദി അർജുൻ. അത് എന്റെ കാര്യസ്ഥൻ ഗോപുവിന്റെ ഭാര്യ ദേവിക്കുള്ളതാ. അവൾക്കു വല്ലാത്ത ഒരു തലവേദന. ഗോപുവാണേൽ ബാംഗളൂർ പോയിരിക്കുകയായിരുന്നു. വിശാൽ കൊണ്ട് വരും എന്നാ ഞാൻ വിചാരിച്ചത്. ഒരു പാട് നാളായി അവനെ കണ്ടിട്ട്."
"അവൻ വരാനിറങ്ങിയതാ. അപ്പോഴേക്കും ഒരു എമർജൻസി കേസ് വന്നു. ഞാൻ ഈ വഴി വരുന്നതല്ലേ. അത് കൊണ്ട് അവൻ എന്നെ ഏൽപ്പിച്ചു. ഇതാരാ ആന്റി ?"
അവസാനത്തെ വാക്കുകൾ എന്നെ ചൂണ്ടികൊണ്ടായിരുന്നു.
"എന്റെ പേരക്കുട്ടി അനന്യ. എന്റെ സുകന്യയുടെ മോൾ. ബാംഗ്ലൂരിലാ.
അനു ,ഇതാരാണെന്ന് മനസ്സിലായോ? നമ്മുടെ വിശാലിന്റെ കൂട്ടുകാരൻ ഡോക്ടർ അർജുൻ. ഇപ്പൊ നമ്മുടെ അയൽക്കാരൻ കൂടിയാണ്."
ഞാൻ ഒരു ചെറുചിരിയോടെ 'ഹായ്' പറഞ്ഞു. അയൽക്കാരനോ? അത്എ പ്പോൾ സംഭവിച്ചു?
"അനന്യ എന്തു ചെയ്യുന്നു?" അർജുന്റെ ചോദ്യം.
"അവസാന വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ആണ്." ഈശ്വരാ, ഇതെന്തായിത്. വാക്കുകൾ വരണില്ല. ഈ ആരാധന തലയ്ക്കു പിടിച്ചാൽ വരണ ഒരു വിറയില്ലേ ? അതു എന്നെ പിടികൂടിയോ ഈശ്വരാ ?
"ശരി . അപ്പൊ ഞാൻ ഇറങ്ങട്ടെ. വീണ്ടും കാണാം."
"പോവുവാണോ ? ചായകുടിച്ചിട്ടു പോകാൻ മോനെ!"
"വേണ്ട ആന്റി. 'അമ്മ കാക്കണുണ്ടാവും."
അർജുൻ പടിയിറങ്ങി പോയപ്പോൾ എന്തോ ഒരു നഷ്ടബോധം. അവന്ടെ ടൊയോട്ട കാർ ഒരു വളവുതിരിഞ്ഞു കാണാതാകും വരെ അമ്മമ്മയും ഞാനും നോക്കി നിന്നു.
"അയാളെങ്ങിനെയാ നമ്മുടെ അയൽക്കാരനാകുന്നെ? എവിടെയാ താമസം?"
"നമ്മുടെ കുളത്തിന്റെ കിഴക്കേമൂലക്കുള്ള ആ സ്ഥലമില്ലേ ആ പഴയ കടയുണ്ടായിരുന്നിടം? ഇവർ അവിടെ വീട് വച്ച് താമസമാക്കിയിട്ടു രണ്ടു വർഷമായി. നീ വരാതെയായിട്ടു കൊല്ലം മുന്നായില്ലേ! പല മാറ്റങ്ങൾ വന്നിട്ടുണ്ട് ശ്രീപുരത്ത്."
"ആ സ്ഥലം അമ്മമ്മയുടെ മാധവൻ അമ്മാവന്ടെതല്ലേ?"
"അതെ, അതെ. അർജുൻ അദ്ദേഹത്തിന്റെ പേരമകനാ. രാജശേഖരൻ, അർജുനിന്റെ അച്ഛൻ ഇവിടെ വന്നതിനു ശേഷമാ മരിച്ചേ. പാവം കുട്ടി, അതു ഒരു പാട് വിഷമിച്ചു . വിശാൽ ഇവിടുണ്ടായിരുന്നു കുറേ നാൾ അര്ജുന് കൂട്ടായ്."
കൂടുതൽ എന്തെങ്കിലും പറയുന്നതിന് മുന്നേ ഒരു മൂവർ സംഘം വീട്ടിനുള്ളിലേക്ക് ഇരച്ചു കയറി. അമ്മു, ദീപക്, അച്യുത്. എന്റെ കുട്ടിപ്പട്ടാളം. ഒമ്പത് വയസ്സുകാരി അമ്മുവാണ് സംഘത്തലവി. തന്ടെ ചേട്ടൻ ദീപകിനേയും ഇളയമ്മയുടെ മകൻ അച്യുതിനെയും അവൾ അടക്കി ഭരിക്കുന്നു. അവളുടെ ഭാവം കണ്ടാൽ മുന്ന് വയസ്സ് അവൾക്കാണ് കൂടുതൽ എന്നേ ആർക്കും തോന്നു.
"അനു വന്നേ, അനു വന്നേ..." ഈ പാട്ടും പാടി അവർ ആദിവാസി നൃത്തo ചവിട്ടി എന്റെ വരവാഘോഷിച്ചപ്പോൾ ഞാനും അവരുടെ ഒപ്പം കൂടി.